വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ ഡിന്നറിനിടെയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടു പിടിയിലായ കോൾ തോമസ് അല്ലനെതിരേ വധശ്രമക്കുറ്റം ചുമത്തി. അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചു എന്നതടക്കം മൂന്നു ഗുരുതരമായ കുറ്റങ്ങളാണ് മുപ്പത്തൊന്നുകാരനായ അല്ലനെതിരേ ചുമത്തിയിരിക്കുന്നത്.
കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാം. വാഷിംഗ്ടൺ കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ കുറ്റം സമ്മതിച്ചിട്ടില്ല. ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണു സുരക്ഷാവലയം ഭേദിച്ച് അല്ലൻ അകത്തേക്കു കടന്നത്.
വേദിയിലേക്കു നീങ്ങുന്നതിനിടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെയും വാൻസിനെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയും പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തു.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ യുവാവാണു പിടിയിലായ കോൾ തോമസ് അല്ലൻ.
ഇതുവരെ ഇയാൾക്കെതിരേ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. ആക്രമണത്തിന് പത്തു മിനിറ്റ് മുമ്പ് കുടുംബാംഗങ്ങൾക്ക് അയച്ച കുറിപ്പിൽ ട്രംപ് ഭരണകൂടത്തോടുള്ള കടുത്ത വിയോജിപ്പ് അല്ലൻ പ്രകടിപ്പിച്ചിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂടത്തിന്റെ നിലപാടുകളുമാണു തന്നെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നു പ്രതി അവകാശപ്പെടുന്നു.
അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയുള്ള പോരാട്ടമായാണ് താൻ ഇതിനെ കാണുന്നതെന്നാണ് ഇയാൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം പുരോഗമിക്കുകയാണ്.